തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്‌പെൻഷൻ പിന്‍വലിച്ചെങ്കിലും മറ്റ് ജില്ലകളിലേക്ക് സ്‌ഥലം മാറ്റിയിരിക്കയാണ്. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്റെ നിലപാട്. തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നേതാക്കളുമായും ചെയർമാനുമായും കൂടിക്കാഴ്‌ച നടത്തും.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് അസോസിയേഷന്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ കെഎസ്ഇബിയിലെ പ്രശ്‌നങ്ങൾ നീണ്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്നലെയും ആവർത്തിച്ചിരുന്നു. കെഎസ്ഇബിയിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ച് കഴിഞ്ഞു. പ്രശ്‌നങ്ങൾ നീണ്ട് പോയാൽ അത് എല്ലാവർക്കും പ്രതിസന്ധി സൃഷ്‌ടിക്കും. കെഎസ്ഇബിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു.
മാനേജ്മെന്റോ യൂണിയനോ ആവശ്യപ്പെട്ടാൽ പ്രശ്‌ന പരിഹാരത്തിന് ഇടപെടും. തിങ്കളാഴ്‌ച ഔദ്യോഗിക ചർച്ചയില്ല, കൂടിക്കാഴ്‌ച നടത്തും. ബോർഡ് തലത്തിൽ പ്രശ്‌നം ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Most Read: കോൺഗ്രസ് അംഗത്വ വിതരണം; രണ്ടാഴ്‌ച കൂടി നീട്ടി നൽകണമെന്ന് കെപിസിസി