നെടുമ്പാശ്ശേരി: ആലുവ-നെടുമ്പാശ്ശേരി മേഖലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (23) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. 5 ലക്ഷം രൂപ വരുന്ന 14 ഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ആലുവ നെടുമ്പാശ്ശേരി മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
മലപ്പുറം നിലമ്പൂർ സ്വദേശിയായ കർണാടകയിൽ നിന്നും ഒരാൾ വൻതോതിൽ എംഡിഎംഎ ശേഖരിക്കുന്നുണ്ടെന്നും അയാളിൽ നിന്നുമാണ് ഇവർ ഇരുവരും എംഡിഎംഎ വാങ്ങി ആലുവ- നെടുമ്പാശ്ശേരി മേഖലയിൽ വിപണനത്തിന് എത്തിയതെന്നുമാണ് എക്‌സൈസ് പറയുന്നത്.
ഇതിന് മുൻപ് 3 മാസത്തിനിടെ രണ്ട് തവണ ഇവർ ഇരുവരും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. മെട്രോ ട്രെയിനിൽ ഇവർ മയക്കുമരുന്നുമായി എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സർക്കിൾ ഇൻസ്‌പെക്‌ടർ ജി കൃഷ്‌ണകുമാർ പരിശോധനക്ക് നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ സിബി രഞ്‌ജു, കെഎച്ച് അനിൽകുമാർ, പികെ ഗോപി, സിവിൽ ഓഫീസർമാരായ ബസന്ത് കുമാർ, അരുൺ കുമാർ, സജോ വർഗീസ്, അഖിൽ, പ്രദീപ് കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read also: തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 മരണം