കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ് നൽകും. ഇതിനുവേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ജീവനക്കാരെ 3 വിഭാഗങ്ങളായി തിരിച്ചു. രോഗികളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ആരോഗ്യ പ്രവർത്തകരെയാണ് ഏറ്റവും റിസ്‌ക് കൂടിയ വിഭാഗത്തിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഡോക്‌ടർമാരും നഴ്‌സുമാരും ഈ വിഭാഗത്തിൽ ഉൾപ്പെടും.
ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു സർക്കാർ വകുപ്പുകളിലെയും ബന്ധപ്പെട്ട ജീവനക്കാർക്ക് 10 ശതമാനം ബോണസ് നൽകും. ലോക്ക്ഡൗൺ കാലത്തും കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലും സർക്കാർ ഓഫീസുകൾ പലതും അടഞ്ഞുകിടന്നപ്പോൾ അടിയന്തിര സേവന മേഖലകൾ തുറന്നു പ്രവർത്തിച്ചിരുന്നു. അന്ന് സേവനം നൽകിയ വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായാണ് കണക്കാക്കുന്നത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്ന കാലത്ത് സേവനത്തിലുണ്ടായിരുന്ന പോലീസുകാർ, സൈനികർ, നാഷണൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ബോണസ് ആനുകൂല്യം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം എന്നിവയിലെ ജീവനക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ബോണസ് വിതരണം ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
Read also: വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്; പ്രധാനമന്ത്രി