ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമായാൽ ആദ്യം പരിഗണിക്കുക ആരോഗ്യ പ്രവർത്തകരെയെന്ന് അറിയിച്ച് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു കോടിയിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുക. കോവിഡ് രോഗവ്യാപനം കൂടുതലുള്ള സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സിൻ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുകയെന്നത് ദേശീയ ദൗത്യമാണ്. ഏത് വാക്‌സിനാണ് വിതരണം ചെയ്യുകയെന്നും വില എത്രയാണെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിട്ടയോടെയും സുഗമമായും സുസ്‌ഥിരമായും ഈ ദൗത്യം പൂർത്തിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. മഹാരാഷ്‌ട്ര, ഡെൽഹി, കർണാടക, ഉത്തർപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, കേരളം, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തത്.
ഏതു വാക്‌സിൻ ആയാലും എല്ലാ ശാസ്‌ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനാണ് പരിഗണന. ശീതീകരണ സംഭരണ സംവിധാനങ്ങൾ ഒരുക്കണം. ഇതിന് ആവശ്യമായ തയാറെടുപ്പുകൾ സംസ്‌ഥാനങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയിൽ രണ്ട് വാക്‌സിനുകളാണ് മുൻനിരയിലുള്ളത്. ഇതിൽ ഏത് വാക്‌സിനാണ് ആദ്യം വരികയെന്ന് അറിയില്ല. പോലീസ്, ശുചീകരണ പ്രവർത്തകർ തുടങ്ങിയവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുക. 50 വയസിന് മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിലും മറ്റു അസുഖങ്ങൾ ഉള്ളവർക്ക് നാലാം ഘട്ടത്തിലും വാക്‌സിൻ നൽകും, പ്രധാനമന്ത്രി വ്യക്‌തമാക്കി.
Read also: രോഗവ്യാപനം കുറഞ്ഞാല്‍ ഉയര്‍ന്ന ക്‌ളാസുകള്‍ തുറക്കുന്നത് പരിഗണിക്കും; മുഖ്യമന്ത്രി