ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. കര്‍ഷകർ പൂർണമായും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിപാടികളാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ഷക സമരം തിരഞ്ഞെടുപ്പ് വിജയത്തിന് തടസമാകുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് നേതൃത്വം പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നത്.
കേന്ദ്രവും സംസ്‌ഥാന സര്‍ക്കാരുകളും നടപ്പിലാക്കുന്ന പദ്ധതികള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ 58,000 ഗ്രാമപഞ്ചായത്തുകളിലും കിസാന്‍ ചൗപാലുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് മേധാവികള്‍, ബിജെപി കിസാന്‍ മോര്‍ച്ച അംഗങ്ങള്‍ എന്നിവര്‍ ആളുകളിലേക്ക് സര്‍ക്കാര്‍ നേട്ടങ്ങള്‍ എത്തിക്കണമെന്നും പ്രതിപക്ഷം ബിജെപിക്കെതിരെയും കാര്‍ഷിക നിയമത്തിനെതിരെയും പ്രചരിപ്പിച്ച ‘കിംവദന്തികള്‍’ മനസിലാക്കാൻ ജനങ്ങളെ സഹായിക്കണമെന്നുമാണ് നിർദ്ദേശം.
ലഖിംപൂരിലെ കര്‍ഷക കൊലപാതകം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടാം വട്ടവും അധികാരത്തിൽ എത്താനുള്ള തീവ്രമായ ശ്രമത്തിന്റെ ഭാഗമായി യോഗി ആദിത്യനാഥാണ് മന്ത്രിയുടെ മകനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പഞ്ചാബ് ഒഴികെ ബാക്കി നാല് സംസ്‌ഥാനങ്ങളിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്.
Read also: സിംഗു അതിർത്തിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ