ജലാലാബാദ്: ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള ഭീകരർ ജലാലാബാദിൽ കീഴടങ്ങിയതായി റിപ്പോർട്ടുകൾ. 25 ഭീകരരാണ് ശനിയാഴ്‌ച കീഴടങ്ങിയതെന്ന് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് അന്താരാഷ്‍ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സ്‌പിംഗ്ഹാർ, പാച്ചിരഗം, ബാറ്റികോട്ട് ജില്ലകളിൽ ഭീകരർ സജീവമായിരുന്നുവെന്ന് അഫ്‌ഗാനിസ്‌ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ രഹസ്യാന്വേഷണ ഏജൻസി തലവൻ മുഹമ്മദ് ബഷീർ പറഞ്ഞതായി സിൻഹുവ ന്യൂസ് റിപ്പോർട് ചെയ്‌തു. നംഗർഹാറിലും പരിസരത്തും സുരക്ഷാ സേന സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം പോരാട്ടം ഉപേക്ഷിച്ച് രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷക്കും പിന്തുണ നൽകണമെന്ന് കീഴടങ്ങിയ ഭീകരൻ സിയാവുദീൻ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്‌തു.
നംഗർഹാറിൽ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങുന്ന രണ്ടാമത്തെ ഐഎസ് ഗ്രൂപ്പാണിതെന്ന് സിൻഹുവ ന്യൂസ് റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസം ജലാലാബാദ് നഗരത്തിൽ 55 ഐഎസ് ഭീകരർ കീഴടങ്ങിയിരുന്നു.
Most Read: കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു