പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. രണ്ടാഴ്‌ചക്കുള്ളിൽ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തീർഥാടകർക്ക് പ്രവേശന അനുമതി നൽകുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
അതേസമയം നിലവിലെ അപകട സാഹചര്യം ഒഴിവായതിന് ശേഷം പമ്പാ സ്‌നാനം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. കൂടാതെ രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാക്കേണ്ട ജോലികളുടെ ടൈം ടേബിൾ തയ്യാറാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.
സംസ്‌ഥാനത്ത് നിലവിൽ തുടരുന്ന കോവിഡ് വ്യാപനവും, മഴക്കെടുതിയും മൂലം തീർഥാടനത്തിന് പരിമിതികൾ ഉണ്ട്. അതിനാൽ തന്നെ തീർഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. കൂടാതെ ഇതുവരെ ശബരിമല ദർശനത്തിനായി പത്ത് ലക്ഷത്തിലധികം ആളുകൾ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: ആദിവാസി യുവാക്കളുടെ തിരോധാനം; 26 സ്‌ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തി