പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം. യുവാക്കളുടെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ച 26 സ്‌ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തി. സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലാണ് കുഴിയെടുത്ത് പരിശോധന നടത്തിയത്. സ്‌ഥലത്തെ തെങ്ങിൻ തടങ്ങളിലെ കുഴികളും പരിശോധിച്ചു. കൊല്ലങ്കോട് ഇൻസ്‌പെക്‌ടർ എ വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇതുവരെ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഓഗസ്‌റ്റ് 30ന് രാത്രി ഇരുവരും തോട്ടത്തിൽ പോയിരുന്നു. പിന്നീട് ഇവർ തിരിച്ചുവന്നിട്ടില്ല. ആരും ഇവരെ കണ്ടതായും ഇല്ല. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ഇതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമവും ദുഷ്‌ക്കരമായി.
മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് അടുത്തുള്ള ജലാശയങ്ങളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ സ്‌ഥാപിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനായില്ല. അതേസമയം, യുവാക്കൾ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്ന് ചപ്പക്കാട് ഊര് മൂപ്പൻ ചിന്നച്ചാമി നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. യുവാക്കളെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ട സാഹചര്യത്തൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്നാണ് നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും ആവശ്യപെടുന്നുണ്ട്.
Most Read: സർക്കാർ ഡോക്‌ടർമാർ നവംബർ ഒന്ന് മുതൽ നിൽപ്പ് സമരത്തിലേക്ക്