വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാൻ സാധിക്കാതെ വനംവകുപ്പ്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ട് ഇന്നേക്ക് 26 ദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ സാധിക്കാതെ ആശങ്കയിൽ ആയിരിക്കുകയാണ് വനപാലകർ. കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചതടക്കം 68 ക്യാമറകൾ കടുവയെ കണ്ടെത്താനായി പ്രദേശത്ത് സ്‌ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച ദേവട്ടം, കാവേരിപൊയിൽ ഭാഗങ്ങളിലും വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭാഗങ്ങളിലും ഇന്നലെയും ഇന്നുമായി തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് കുങ്കിയാനകളും, മൂന്ന് ഡ്രോണും, രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. കടുവയെ കണ്ടാൽ മയക്കുവെടിവെച്ചു പിടികൂടാനായി മൂന്ന് സംഘങ്ങളും പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്.
ഇതിനോടകം പ്രദേശത്തെ 17 വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. എന്നാൽ, കഴിഞ്ഞ അഞ്ച് ദിവസമായി കടുവ വളർത്തു മൃഗങ്ങളെയൊന്നും പിടിച്ചില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. കഴുത്തിന് പരിക്കേറ്റ കടുവ അവശനിലയിലായെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരുന്നുണ്ട്. അതേസമയം, വനംവകുപ്പിൽ വിശ്വാസം നഷ്‌ടപെട്ട നാട്ടുകാർ തിരച്ചിൽ വെറും പ്രഹസനമെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Most Read: യുപിയിൽ 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; രണ്ടുപേർ അറസ്‌റ്റിൽ