കുവൈറ്റ് സിറ്റി: രാജ്യത്ത് 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വർഷം റദ്ദാക്കിയതായി കുവൈറ്റ് അധികൃതര്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്.
ഈ വര്‍ഷം ഇതുവരെ 2400 കുവൈറ്റ് സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. സ്വദേശികളില്‍ മാനസിക രോഗമുള്ളവരുടെയും കാഴ്‌ച പരിശോധനയില്‍ പരാജയപ്പെട്ടവരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇവരില്‍ ഭൂരിപക്ഷവും പുരുഷൻമാരാണ്.
41,000 ഡ്രൈവിങ് ലൈസന്‍സുകളാണ് കുവൈറ്റില്‍ ഈ വര്‍ഷം അനുവദിച്ചത്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ അവസാനം വരെ അനുവദിച്ച പുതിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്.
നിലവിൽ വിവിധ മന്ത്രാലയങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും പരിശോധന കൂടുതല്‍ കാര്യക്ഷമം ആക്കിയതുമാണ് പുതിയ ലൈസന്‍സുകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണമെന്ന് അധികൃതർ വ്യക്‌തമാക്കി.
Most Read: അന്താരാഷ്‍ട്ര പുരസ്‌കാരത്തിന്റെ നിറവിൽ കേരളാടൂറിസം; ലോകശ്രദ്ധ നേടി അയ്‌മനം മാതൃകാ പദ്ധതി