തിരുവനന്തപുരം: സംസ്‌ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ വെള്ളിയാഴ്‌ച എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇതിനായി എല്ലാവിധ മുന്നൊരുക്കങ്ങളും സംസ്‌ഥാനം ആരംഭിച്ചു കഴിഞ്ഞു.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്‌സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കും. 300ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ വാക്‌സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മുന്നണി പോരാളികളുടേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടേയും വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിനാൽ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചാൽ 60 വയസ് കഴിഞ്ഞവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങാന്‍ സാധിക്കും.
രജിസ്‌റ്റര്‍ ചെയ്‌തതിന് ശേഷം എന്തെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഫെബ്രുവരി 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കണം.
അതേസമയം കഴിഞ്ഞ ദിവസം വരെ സംസ്‌ഥാനത്ത് 3,38,534 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 71,047 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 79,115 കോവിഡ് മുന്നണി പോരാളികളും 13,113 തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് 611 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
Read Also: നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി