ചെന്നൈ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു.
കോവിഡ് കാരണം അനാഥരായ കുട്ടികളുടെ പേരിൽ 5 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കും. 18 വയസ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും. വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുക്കുകയും ഹോസ്‌റ്റൽ ചെലവടക്കം വഹിക്കുകയും ചെയ്യും. സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും.
കോവിഡിൽ ഭർത്താവിനെ നഷ്‌ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക് 3 ലക്ഷം നൽകാനും തീരുമാനമായിട്ടുണ്ട്. ഭാര്യയെ നഷ്‌ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും. കോവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് പ്രതിമാസം 3000 രൂപ വീതം നൽകും. കുട്ടികൾക്ക് 18 വയസാകുന്നത് വരെയാണ് രക്ഷിതാക്കൾക്ക് ധനസഹായം ലഭിക്കുക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡില്‍ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ സംരക്ഷണം സംസ്‌ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ജില്ലാ ഭരണകൂടം അതാത് മേഖലകളിലെ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി ദേശീയ ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
കേരളത്തില്‍ കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപയും സൗജന്യ വിദ്യാഭ്യാസവുമാണ് കേരള സർക്കാർ വാഗ്‌ദാനം ചെയ്‌തത്. നേരത്തെ ആന്ധ്രാപ്രദേശ് സർക്കാർ 10 ലക്ഷം രൂപ വീതം കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് നൽകിയിരുന്നു. ജില്ലാ കളക്‌ടർമാർ വഴിയാണ് തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്.
Also Read: ലക്ഷദ്വീപിലെത്താൻ ഇനി പ്രത്യേക അനുമതി വേണം; സന്ദർശകരെ വിലക്കി അഡ്‌മിനിസ്‌ട്രേഷൻ