ലഖ്‌നൗ: ഉത്തർപ്രദേശിൽ 10 വർഷത്തിനിടെ 50 ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ വിൽക്കുകയും ചെയ്‌ത സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. സർക്കാർ സർവീസിൽ ജൂനിയർ എഞ്ചിനീയറായ രാംഭവൻ എന്നയാളെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. ചിത്രകൂട്ട് ജില്ലയിൽ നിന്നുള്ള ഇയാളെ ബാന്ദ ജില്ലയിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. ചിത്രകൂട്ട്, ബാന്ദ, ഹാമിർപുർ എന്നീ ജില്ലകളിൽ നിന്നുള്ള അഞ്ചിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയതെന്ന് സിബിഐ പറഞ്ഞു.
ഇയാൾ ഒറ്റക്കല്ല ഇതെല്ലാം ചെയ്‌തതെന്നും സഹായികൾ ഉണ്ടായിരിക്കാമെന്നും സിബിഐ സംശയിക്കുന്നു. അതിനാൽ കോടതിയിൽ ഹാജരാക്കുന്ന ഇയാളെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ടു മൊബൈൽ ഫോണുകളും എട്ടു ലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും സിബിഐ കണ്ടെടുത്തു. ലാപ്ടോപ് പരിശോധിച്ചതിൽ നിന്ന് ഇയാൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി പേർക്ക് കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്തതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
Also Read: പശ്‌ചിമ ബംഗാളില്‍ പരസ്‌പരം പോരടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും