റിയാദ്: രാജ്യത്ത് ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരുന്നാൽ 500 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി സൗദി. ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ളിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. സൗദി ട്രാഫിക് വിഭാഗമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ജൂലൈ 12ആം തീയതി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. കൂടാതെ ടാക്‌സികളില്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കുന്നത് നിയമലംഘനം ആണെന്നും, ഇത് ലംഘിക്കുന്നവർക്ക് 500 റിയാൽ പിഴയായി ഈടാക്കുമെന്നും സൗദി ട്രാഫിക് വിഭാഗം വ്യക്‌തമാക്കി.
കൂടാതെ അംഗീകൃത ടാക്‌സി നിരക്ക് പോളിസി ലംഘിച്ചാല്‍ മൂവായിരം രൂപ പിഴ ചുമത്താനും പുതിയ നിയമം അനുശാസിക്കുന്നുണ്ട്. ഒപ്പം തന്നെ ലൈസൻസ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം വെക്കണമെന്നും നിർദ്ദേശമുണ്ട്. നിയമലംഘനം നടത്തുന്ന ആളുകളെ കണ്ടെത്താനായി കർശന പരിശോധനയും രാജ്യത്ത് നടപ്പാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read also: വരാനിരിക്കുന്നത് ആഗോള ഭക്ഷ്യക്ഷാമം; റഷ്യൻ അധിനിവേശത്തിൽ യുഎൻ മുന്നറിയിപ്പ്