പനാജി: അന്‍പത്തിയൊന്നാമത് ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജൻമ ശതാബ്‌ദിയോട് അനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനാണ് സമര്‍പ്പിക്കുന്നത്. ഹൈബ്രിഡ് രീതിയിൽ നടക്കുന്ന മേള ഈ മാസം 24 വരെയാണ്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ കാണാം.
വൈകിട്ട് കലാ അക്കദാമയിലാണ് ഉല്‍ഘാടന ചടങ്ങ്. ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണമുണ്ട്. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉല്‍ഘാടന ചിത്രം. ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മല്‍സര വിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളില്ല.
23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ സിനിമകളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടംനേടിയിട്ടുണ്ട്. സേഫ്, ട്രാന്‍സ്, കെട്ട്യോളാണ് എന്റെ മാലാഖ, താഹിറ, കപ്പേള എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍ . ‘ഒരു പാതിരാ സ്വപ്‌നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ചിത്രം.
ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ ‘നമോ’യും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ളോ സെസാറാണ് അന്താരാഷ്‍ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈന്‍ (ബംഗ്ളാദേശ്) എന്നിവര്‍ ജൂറി അംഗങ്ങളാണ്.
Read Also: 15 വർഷത്തിന് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മഹ്‌മൂദ് അബ്ബാസ്