ന്യൂഡെൽഹി: രാജ്യത്ത് രജിസ്‌റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകരിൽ 54.7 ശതമാനം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്‌നാനി അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് 6 മണിവരെ 56.36 ലക്ഷം പേർ കോവിഡ് വാക്‌സിനേഷൻ പ്രക്രിയക്ക് വിധേയരായി. ഇതിൽ 52.66 ലക്ഷം ആളുകൾ ആരോഗ്യ പ്രവർത്തകരാണെന്ന് അഡീഷണൽ സെക്രട്ടറി പറഞ്ഞു.
ഏറ്റവും കൂടുതൽ ആളുകളെ വാക്‌സിനേഷന് വിധേയമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം, കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കോവാക്‌സിൻ പരീക്ഷണം തുടങ്ങുമെന്നും ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് വ്യക്‌തമാക്കി.
ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും ശേഷം 50 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മിക്ക സംസ്‌ഥാനങ്ങളിലും രജിസ്‌റ്റർ ചെയ്‌തവരിൽ 50 ശതമാനം പേർ മാത്രം വാക്‌സിൻ സ്വീകരിക്കാൻ എത്തുന്ന സാഹചര്യത്തിൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.
തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തന്നെ 50 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികൾക്ക് അതിനു ശേഷമാണ് വാക്‌സിൻ ലഭിക്കുക. കുട്ടികളിൽ പരീക്ഷണം ഉടൻ തുടങ്ങുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഇത് രണ്ടു മാസം വരെ നീണ്ടുനിന്നേക്കാമെന്നും അധികൃതർ പറയുന്നു.
Read also: കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണം; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം