തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണസദ്യക്കായി 7.86 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധിക ഫണ്ട് അനുവദിച്ചത്. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയ്‌ക്ക് ആകെ ചിലവ് 26.86 ലക്ഷം രൂപയായി. വിവരാവകാശ അപേക്ഷ പ്രകാരം സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഓഗസ്‌റ്റ് 26ന് നിയമസഭാ മന്ദിരത്തിൽ നടന്ന സദ്യക്കായി 19 ലക്ഷം രൂപ നവംബർ എട്ടിന് അനുവദിച്ചിരുന്നു. ഇതിനൊപ്പമാണ് 7.86 ലക്ഷം രൂപ കൂടി ഈ മാസം 13ന് അധിക ഫണ്ടായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഓണസദ്യയുടെ ആകെ ചിലവ് 26.86 ലക്ഷം രൂപയായി. എന്നാൽ, ഏത് വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്‌തമല്ല. ഇത്രയും ഭീമമായ തുക ചിലവാക്കിയ സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നും കണക്കില്ലെന്നാണ് സർക്കാരിന്റെ മറുപടി.
അഞ്ചുതരം പായസം ഉൾപ്പടെ 65 വിഭവങ്ങൾ അടങ്ങിയ സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്‌ഥാപനം വിളമ്പിയത്. സ്‍പീക്കർ എഎൻ ഷംസീറും നിയമസഭയിൽ ഓണസദ്യ ഒരുക്കിയിരുന്നു. ഇത് കൂടാതെയായിരുന്നു പൗര പ്രമുഖർക്കായി മുഖ്യമന്ത്രിയുടെ സദ്യ. അതിനിടെ, പുതുവർഷ പിറവിയോട് അനുബന്ധിച്ചു അടുത്ത മാസം മൂന്നിന് മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വിരുന്ന് ഒരുക്കുന്നുണ്ട്.
Most Read| ‘ഈ അവസ്‌ഥയിലേക്ക് എത്തിച്ച സർവശക്‌തന് നന്ദി’; അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്