ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധം കടുക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്‌മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ എന്നിവർക്ക് പിന്നാലെ കടുത്ത തീരുമാനവുമായി വിനേഷ് ഫോഗട്ടും രംഗത്ത്. തനിക്ക് ലഭിച്ച ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് വിനേഷ് ഫോഗട്ട് ഇക്കാര്യം അറിയിച്ചത്. ‘എന്റെ മേജർ ധ്യാൻചന്ദ് ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകുന്നു. ഈ അവസ്‌ഥയിലേക്ക് ഞങ്ങളെ എത്തിച്ചതിന് സർവശക്‌തന് ഒരുപാട് നന്ദി’ എന്ന കുറിപ്പോടെയുള്ള കത്ത് വിനേഷ് ഫോഗട്ട് എക്‌സ് പ്ളാറ്റുഫോമിൽ പങ്കുവെച്ചു.
കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് തവണ സ്വർണം നേടിയ വിനേഷ് ഫോഗട്ടിനു 2016ലാണ് അർജുന അവാർഡ് ലഭിച്ചത്. 2020ൽ ഖേൽരത്‌നയും സമ്മാനിച്ചു. ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി ഈ മാസം 21ന് തിരഞ്ഞെടുത്തിരുന്നു. ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്‌രംഗ് പുനിയ പത്‌മശ്രീ തിരികെ നൽകിയതും.
സമിതിയിലെ 15 അംഗങ്ങളിൽ 13 പേരും ബ്രിജ് ഭൂഷണിന്റെ അനുയായികളാണ്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കടുത്തതോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നാലെ, ഗുസ്‌തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാനും കേന്ദ്ര കായിക മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. പിടി ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് കായികമന്ത്രി നിർദ്ദേശം നൽകിയത്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം