ബെംഗളൂരു: വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്‌സിനുകളെത്തും. ആറ് വാക്‌സിനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്‌നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര കുമാർ അറോറ പറഞ്ഞു.
അഹമ്മദാബാദ് ആസ്‌ഥാനമായുള്ള സൈഡസ് കാഡില നിർമിക്കുന്ന സൈകോവ് ഡി ആണ് സെപ്റ്റംബറോടെ എത്തുന്ന വാക്‌സിനുകളിൽ ഒന്ന്. കുട്ടികൾക്കും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന്‍ ആണിത്.
ഹൈദരാബാദ് ആസ്‌ഥാനമായുള്ള ബയോളജിക്കല്‍ ഇ നിർമിക്കുന്ന കോർബേവാക്‌സ് ആണ് മറ്റൊരു വാക്‌സിൻ. കോർബേവാക്‌സിന്റെ 30 കോടി ഡോസിന് നേരത്തെതന്നെ കേന്ദ്രസർക്കാർ ഓർഡർ നല്‍കിയിരുന്നു. പൂനെ ആസ്‌ഥാനമായുള്ള ജെനോവ ബയോഫാർമ നിർമിക്കുന്ന HGC019 ആർഎന്‍എ വാക്‌സിന്‍ ആണ് മൂന്നാമത്തെ വാക്‌സിൻ.
ഭാരത് ബയോടെക് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് നിർമിക്കുന്ന ഇന്‍ട്രാ നാസല്‍ വാക്‌സിന്‍. മൂക്കിലൂടെ നല്‍കാവുന്ന സിംഗിൾ ഡോസ് വാക്‌സിനായ ഇത് ഒരു ബില്യൺ ഡോസാണ് ഉല്‍പാദിപ്പിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി ചേർന്ന് രാജ്യത്ത് നിർമിക്കുന്ന നൊവാവാക്‌സ്. 20 കോടി ഡോസ് നൊവാവാക്‌സിനാണ് ഉല്‍പാദിപ്പിക്കുക.
അമേരിക്കന്‍ കമ്പനിയായ ജോൺസൺ ആന്‍ഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍, അമേരിക്കയുടെ ഫൈസർ തുടങ്ങിയവയാണ് ഉടൻ എത്തുന്ന 7 വാക്‌സിനുകൾ. അമേരിക്കൻ കമ്പനിയായ ഫൈസറിന് രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നതിനായി അവസാനവട്ട നടപടികൾ പുരോഗമിക്കുകയാണ്.
ഈ വാക്‌സിനുകളില്‍ മിക്കതും പരിശോധനയില്‍ മികച്ച കാര്യക്ഷമത തെളിയിച്ചവയാണ്. ഏഴില്‍ അഞ്ച് വാക്‌സിനും രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാക്‌സിന്‍ ക്ഷാമം ഇതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. മൂന്നാം തരംഗം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുള്ള സെപ്റ്റംബറില്‍ ദിവസം ഒരു കോടി പേർക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
Related News: വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും; കേന്ദ്രം സുപ്രീം കോടതിയില്‍