ലണ്ടൻ: തന്റെ 70ആം വയസിലും പ്ളാസ്‌റ്റിക് എന്ന മഹാവിപത്തിന് എതിരെ പോരാട്ടം തുടരുകയാണ് യുകെയിലെ പാറ്റ് സ്‌മിത് എന്ന മുത്തശ്ശി. യുകെയുടെ തെക്കൻ തീരത്തുള്ള കോൺവാൾ എന്ന പ്രദേശത്തെ, യുകെയിലെ ആദ്യ പ്ളാസ്‌റ്റിക് മുക്‌ത മേഖലയാക്കി മാറ്റുകയാണ് പാറ്റ് മുത്തശ്ശിയുടെ ലക്ഷ്യം.
2018ൽ ഈ ലക്ഷ്യവുമായി പ്രവർത്തനം ആരംഭിച്ച പാറ്റ് മുത്തശ്ശി ഇതുവരെ വൃത്തിയാക്കിയത് 52 ബീച്ചുകളാണ്. പ്ളാസ്‌റ്റിക് നിർമാർജനത്തിനായി ‘ദി ഫൈനൽ സ്ട്രോ ക്യാംപയിൻ’ എന്ന പേരിൽ പദ്ധതിക്കും അവർ രൂപം നൽകി.
പ്ളാസ്‌റ്റിക് മലിനീകരണം സംബന്ധിച്ച ഡോക്യുമെന്ററി കണ്ടതോടെയാണ് പാറ്റ് മുത്തശ്ശി ഈ പോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കോൺവാളിലെ ബീച്ചുകൾ വൃത്തിയാക്കുന്നതിന് ഒപ്പം ഇവിടെയുള്ള 600ഓളം സ്‌ഥാപനങ്ങളെ പ്ളാസ്‌റ്റിക് ഉപയോഗത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ കഴിഞ്ഞു എന്നതും പാറ്റ് മുത്തശ്ശിയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്‌ജം പകർന്നു.
വർഷം തോറും 13 മില്യണ്‍ ടൺ പ്ളാസ്‌റ്റിക് മാലിന്യമാണ് കടലിലേക്ക് വലിച്ചെറിയുന്നത്. ലോകത്തിൽ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന്റെ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ബ്രിട്ടനിൽ മാത്രം ബീച്ചുകളിലെ ഓരോ കിലോമീറ്റർ ചുറ്റളവിൽ 3000 പ്ളാസ്‌റ്റിക് മാലിന്യമെങ്കിലും കണ്ടെത്താനാകുമെന്ന് പാറ്റ് മുത്തശ്ശി പറയുന്നു.
യുകെയിൽ പാരിസ്‌ഥിതിക അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച ആദ്യ പ്രദേശവും കോൺവാളാണ്. ഇവിടെയാണ് പാറ്റിന്റെ പ്രയത്‌നങ്ങൾ ശ്രദ്ധേയമാകുന്നത്. പാറ്റിന്റെ പേരക്കുട്ടികളടക്കം നിരവധി പേരാണ് അവർക്കൊപ്പം പ്ളാസ്‌റ്റിക് വിരുദ്ധ പോരാട്ടത്തിൽ പങ്കുചേരുന്നത്.
Also Read: ജപ്‌തി ചെയ്യാനെത്തിയവർ ദൈവതുല്യരായി; രാജമ്മയ്‌ക്ക് വീട് തിരികെ കിട്ടി