ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.04 ശതമാനം പോളിംഗാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. ഒന്നാംഘട്ട വോട്ടെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കുറവായിരുന്നു. 88.3 ശതമാനം പോളിംഗാണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്.
6 ജില്ലകളിലായി 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അതേസമയം വോട്ടെടുപ്പിനിടെ സംഘർഷങ്ങളിൽ സംസ്‌ഥാനത്ത് 2 പേർ കൊല്ലപ്പെടുകയും ചെയ്‌തു. സേനാപതി, തൗബാൽ ജില്ലകളിലാണ് സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടത്. സേനാപതി ജില്ലയിലെ കരോങ്ങിൽ പോലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. വോട്ടിംഗ് മെഷീൻ തട്ടിയെടുക്കാൻ ആളുകൾ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് പോലീസ് വ്യക്‌തമാക്കി.
2 വനിതകൾ ഉൾപ്പടെ 92 സ്‌ഥാനാർഥികളാണ് ഇന്നത്തെ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. കഴിഞ്ഞ ഫെബ്രുവരി 28ആം തീയതിയാണ് മണിപ്പൂരിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 10ആം തീയതിയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
Read also: വടകരയിൽ കടൽഭിത്തിയിൽ എട്ട് വയസുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു