തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ദിവസമായ ഇന്ന് 8,548 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും, ബാക്കിയുള്ള ജില്ലകളിലെ 9 കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷന്‍ നടന്നു. ഇന്ന് നടന്ന വാക്‌സിനേഷനില്‍ ഏറ്റവും കൂടുതല്‍ ആളുകൾ വാക്‌സിന്‍ സ്വീകരിച്ചത് തൃശൂർ ജില്ലയിലാണ്. 759 ആളുകളാണ് തൃശൂരില്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂര്‍ 632, കാസര്‍ഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂര്‍ 759, വയനാട് 491 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉള്ളതായി റിപ്പോര്‍ട് ചെയ്‌തിട്ടില്ല. കൂടാതെ ഇന്ന് മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പുതുതായി വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നാം ദിവസത്തെ വാക്‌സിനേഷന്‍ കൂടി പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 24,558 ആയി ഉയര്‍ന്നു.
ഒപ്പം തന്നെ സംസ്‌ഥാനത്ത് രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് കൂടി കേന്ദ്രം അനുവദിച്ചതായി സംസ്‌ഥാന ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ 7,94,000 ഡോസ് വാക്‌സിന്‍ ലഭിച്ചതായാണ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂര്‍ 26500, കാസര്‍ഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂര്‍ 31000, വയനാട് 14000 എന്നിങ്ങനെയാണ് വിവിധ ജില്ലകള്‍ക്കായി അനുവദിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകള്‍.
സംസ്‌ഥാനത്താകെ 4,59,853 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് ഇതുവരെ വാക്‌സിനേഷനായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇവരില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള 1,75,673 പേരും, സ്വകാര്യ മേഖലയില്‍ നിന്നുള്ള 1,99,937 പേരും ഉള്‍പ്പെടെ 3,75,610 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
Read also : ചെന്നിത്തലയുടെ കേരളയാത്ര പോസ്‌റ്റര്‍; എംകെ മുനീറിനെ അവഗണിച്ചെന്ന് വിമര്‍ശനം