ലാഹോർ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് പാകിസ്‌ഥാൻ. പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ എധി വെൽഫെയർ ട്രസ്‌റ്റ് ആണ് 50 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ട്രസ്‌റ്റ് മേധാവി ഫൈസൽ എധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് വ്യക്‌തമായി അറിയുന്നുണ്ടെന്നും സംഘടന വ്യക്‌തമാക്കി. ആംബുലൻസിനൊപ്പം മെഡിക്കൽ ടെക്‌നീഷ്യൻസ്, ഡ്രൈവർമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടുന്ന ഒരു സംഘത്തെയും ഇന്ത്യയിലേക്ക് അയക്കാമെന്ന് കത്തിലുണ്ട്.
‘കോവിഡ് മഹാമാരി സൃഷ്‌ടിച്ച അസാധാരണമായ ആഘാതത്തെ തുടർന്ന് നിങ്ങളുടെ രാജ്യത്ത് നിരവധി ജനങ്ങൾ ദുരിതമനുഭവിക്കുന്നു എന്ന് അറിഞ്ഞപ്പോൾ വളരെയധികം ദുഖം തോന്നി’- കത്തിൽ പറയുന്നു. ഇന്ത്യയിലെ ജനങ്ങളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്നും ട്രസ്‌റ്റ് പറഞ്ഞു.
ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്‌ഥാനിലെ ജനങ്ങള്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഈ പ്രതിസന്ധി കാലത്ത് ഇന്ത്യക്കൊപ്പം നിൽക്കണമെന്നാണ് പാക് ജനത ഒന്നടങ്കം പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടത്.
Read Also: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണ ചുമതലയേറ്റു