എറണാകുളം: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജന്റെ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം. രോഗ ബാധിതരുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിൽസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്സിജൻ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഇതിനായി ബിപിസിഎല്ലിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഓക്സിജൻ മൂന്ന് ടണ്ണാക്കി ഉയർത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് ടൺ ഓക്സിജനാണ് ബിപിസിഎൽ ഉൽപാദിപ്പിക്കുന്നത്. പുതിയ പ്ളാന്റുകളിൽ നിന്നുള്ള ഓക്സിജൻ ഉൽപാദനം ഒരാഴ്ചക്കകം ആരംഭിക്കും. കൂടാതെ ഫോർട്ട്കൊച്ചി, തൃപ്പുണിത്തുറ, പള്ളുരുത്തി താലൂക്ക് ആശുപത്രികളിലും മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും പുതിയതായി നാല് പ്ളാന്റുകളും സ്ഥാപിക്കും.
അതേസമയം, രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ ഉൽപാദന പ്ളാന്റുകൾ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്സ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്ളാന്റുകൾ സ്ഥാപിക്കുന്നത്.
ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ളാന്റുകളിൽ നിന്ന് അതാതു ജില്ലകളിലേക്ക് തടസമില്ലാതെ ഓക്സിജൻ ലഭ്യമാകും. അനുവദിച്ച പ്ളാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ളാന്റ് സ്ഥാപിക്കുക. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാകും പദ്ധതി നടപ്പിലാക്കുക
Read also: രോഗവ്യാപനം ഉയരുന്നു; കർണാടകയിൽ മെയ് 10 വരെ കർഫ്യൂ