ഡെൽഹി: രാജ്യതലസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി വീടുകളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ. 12 മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നതെന്നാണ് റിപ്പോർട്. ഓക്സിജന് വൻതുക ഈടാക്കുന്നതും ജനങ്ങൾക്ക് വെല്ലിവിളിയാകുന്നു.
ആശുപത്രികളിൽ ബെഡുകളുടേയും ഓക്സിജന്റേയും അഭാവം മൂലം പലരും വീടുകളിലാണ് ചികിൽസയിൽ കഴിയുന്നത്. എന്നാൽ വീടുകളിൽ കഴിയുന്നവർക്കും ഓക്സിജൻ ലഭ്യമാകുക പ്രയാസമാണ്. മണിക്കൂറുകളോളും കാത്തുനിന്നാൽ മാത്രമേ ഓക്സിജൻ ലഭിക്കുകയുള്ളൂ.
പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്ന ഡെൽഹിയിൽ കടുത്ത ഓക്സിജൻ ക്ഷാമം ദുരിതം ഇരട്ടിയാക്കുന്നു. മതിയായ ഓക്സിജൻ ലഭിക്കാതെ രോഗികൾ ദുരിതമനുഭവിക്കുമ്പോൾ നിസഹായകരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്.
അതേസമയം കരിഞ്ചന്തയിൽ 50 കിലോ സിലിണ്ടറിന് 50000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് നൽകാൻ തയ്യാറായാലും ഇപ്പോൾ ഓക്സിജൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇന്ന് മുതൽ സ്വകാര്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ഓക്സിജൻ നൽകില്ല എന്നാണ് തീരുമാനം. ഇത് നൂറുകണക്കിന് ജീവനുകളെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഈ അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജനം.
Read Also: കോവിഡ് പ്രതിസന്ധി; കേരളത്തിന്റെ ഓക്സിജൻ ആവശ്യം ഉയരുന്നു