ന്യൂഡെൽഹി: ഡെൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഡെൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്‌സിജൻ ഇന്ന് തന്നെ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ ഉദ്യോഗസ്‌ഥർക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി.
നിങ്ങളാണ് ഓക്‌സിജൻ വിഹിതം അനുവദിച്ചത്. അത് ചെയ്‌ത് കൊടുക്കണം. 8 ജീവനുകൾ നഷ്‌ടപ്പെട്ടു. അതിന് നേരെ കണ്ണടക്കാൻ ഞങ്ങൾക്കാവില്ല, കോടതി അറിയിച്ചു. ഡെൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്‌ടറടക്കം 8 പേർ മരിച്ച സംഭവത്തിലാണ് കോടതിയുടെ പ്രതികരണം.
ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബത്ര ആശുപത്രി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെയാണ് ഓക്‌സിജൻ മുടങ്ങിയതിനെ തുടർന്ന് 8 പേർ മരിച്ച വിവരം ആശുപത്രി കോടതിയെ അറിയിച്ചത്. ഹരജി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളി. എല്ലാം മതിയായി. അനുവദിച്ചതിൽ കൂടുതൽ ആരും ആവശ്യപ്പെടുന്നില്ല. ഇന്ന് ഓക്‌സിജൻ എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിന്റെ വിശദീകരണം തിങ്കളാഴ്‌ച കേൾക്കാമെന്നും കോടതി അറിയിച്ചു.
Read also: ഓക്‌സിജൻ ക്ഷാമം രൂക്ഷമായി ഡെൽഹി; 8 പേർ കൂടി മരിച്ചു