ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ ഇന്ത്യന്‍ വകഭേദമായ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതിവേഗത്തില്‍ പടരുന്നതാണ് കോവിഡിന്റെ ഇന്ത്യന്‍ വകഭേദം. രോഗികള്‍ പെട്ടെന്ന് അതീവ ഗുരുതരമായ അവസ്‌ഥയിലേക്ക് പോകുന്നതും ഇന്ത്യന്‍ വകഭേദത്തിന്റെ പ്രത്യേകതയാണ്.
ഇന്ത്യക്ക് പുറത്ത് ബ്രിട്ടനിലാണ് കൊറോണ വൈറസിന്റെ B.1.617 വകഭേദം കൂടുതല്‍ കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൂടാതെ ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദവും ചില രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.