ന്യൂ ഡെൽഹി: ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാതെ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യക്ക് നോട്ടീസ് നൽകിയത്.
ഇന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ആംആദ്മി എംഎൽഎ രാഘവ് ഛദ്ദ അദ്ധ്യക്ഷനായ സമിതിക്ക് മുൻപിൽ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, വിഷയത്തിൽ നേരത്തേ തന്നെ പാർലമെന്റ് സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകിയിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് എംഡി കൂടിക്കാഴ്ചയിൽ നിന്ന് പിൻമാറുകയായിരുന്നു.
Also Read: ‘ക്യാഷ്ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷൺ
എന്നാൽ, ഫേസ്ബുക്ക് ഇന്ത്യ എംഡിയുടെ നടപടി ഡെൽഹി നിയമസഭയെ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണെന്ന് രാഘവ് ചദ്ദ ആരോപിച്ചു. ഈ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചത് ഡെൽഹി കലാപത്തിൽ ഫേസ്ബുക്കിന്റെ പങ്ക് മറച്ചുവെക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. അവസാനമായി ഒരു നോട്ടീസ് കൂടി ഫേസ്ബുക്ക് ഇന്ത്യക്ക് അയക്കുമെന്നും അതും പാലിച്ചില്ലെങ്കിൽ നിർബന്ധമായി ഹാജരാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ബിജെപിയെ സഹായിക്കുന്നുവെന്ന പരാതിയിൽ നേരത്തെ, പാർലമെന്റ് സമിതിക്ക് മുൻപിലും അജിത് മോഹൻ ഹാജരായിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അജിത് മോഹനെ വീണ്ടും വിളിച്ചു വരുത്താനാണ് ശശി തരൂർ എംപി അദ്ധ്യക്ഷനായ സമിതി തീരുമാനിച്ചിരിക്കുന്നത്.