മംഗളൂരു: ബെളഗാവിയിൽ 4.9 കിലോ സ്വർണം പോലീസുകാർ കൊള്ളയടിച്ചതായി ആരോപണം. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിലുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടമായത്. മംഗളൂരുവിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോകുന്ന വഴിയാണ് സംഭവം. 2.5 കോടി വില വരുന്ന സ്വർണമാണ് നഷ്‌ടമായതെന്ന് ഉടമ പറയുന്നു. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്കടക്കം ബന്ധമുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ജനുവരിയിൽ ബെളഗാവി യമകനമറഡി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്വർണം നഷ്‌ടപ്പെട്ടത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തായത്. ജനുവരി 9ന് യമകനമറഡി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മറ്റെന്തോ കാരണത്തിന് കാർ കസ്‌റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഈ സമയത്ത് കാറിൽ സ്വർണം ഉണ്ടെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച കാറിന്റെ ചില്ല് കഴിഞ്ഞ മാർച്ചിൽ സംശയാസ്‌പദമായ രീതിയിൽ പൊട്ടിയിരുന്നു. വിവരം എസ്‌ഐ ഡിവൈഎസ്‌പിയെ അറിയിച്ചപ്പോൾ പുതിയ ചില്ലിടാനായിരുന്നു നിർദ്ദേശം. തുടർന്ന് കാറിന് പുതിയ ചില്ലിടുകയും ചെയ്‌തു. ഈ സമയത്താകാം സ്വർണം നഷ്‌ടപ്പെട്ടതെന്നാണ് കരുതുന്നത്. ഇതിനിടെ കാറുടമ മധ്യസ്‌ഥൻ മുഖേന പോലീസിനെ ബന്ധപ്പെട്ടു. കാർ വിട്ടു കിട്ടുന്നതിനായി 30 ലക്ഷം രൂപ പോലീസിന് നൽകാനും ധാരണയായി.
ഇതിൽ 25 ലക്ഷം രൂപ ഇയാൾ നൽകുകയും ചെയ്‌തു. ഇതിനു പിന്നാലെ ഏപ്രിൽ 16ന് കാർ ഉടമക്ക് വിട്ടു കൊടുക്കാൻ കോടതി ഉത്തരവ് വന്നു. തുടർന്ന് കാർ തിരികെ കിട്ടിയപ്പോഴാണ് ഇതിലുണ്ടായിരുന്ന സ്വർണം നഷ്‌ടപ്പെട്ട കാര്യം ഉടമ അറിയുന്നത്. പരാതിയെ തുടർന്ന് അന്വേഷണം സിഐഡി ഏറ്റെടുത്തു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബെളഗാവി നോർത്ത് ഐജി രാഘവേന്ദ്ര, സ്‌ഥലം ഡിവൈഎസ്‌പി, എസ്‌ഐ എന്നിവരെയുൾപ്പടെ സ്‌ഥലം മാറ്റിയിരിക്കുകയാണ്.








































