കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ആണെന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ ആരോപണത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ. 80:20 എന്ന അനുപാതം യുഡിഎഫ് അല്ല കൊണ്ടുവന്നതെന്നും പാലോളി മന്ത്രിയായിരിക്കുന്ന സമയത്താണ് കൊണ്ടുവന്നതെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. അത് തെളിയിക്കാന്‍ തയ്യാറാണെന്നും ഇടി പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ കക്ഷിയല്ലാത്തതുകൊണ്ട് ലീഗിന് അപ്പീലിന് പോകാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയോട് യോജിക്കാനാകില്ല. ക്രിസ്ത്യൻ ജനവിഭാഗം ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല. മുസ്ലിംകൾ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. ക്രൈസ്തവരെ പദ്ധതിയില്‍ ചേര്‍ത്തത് പിന്നീടാണെന്നും 20 ശതമാനം നല്‍കിയത് ലീഗിന്റെ അനുമതിയോടെ അല്ലെന്നും ഇടി പറയുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം എൽഡിഎഫ് സർക്കാരല്ല കൊണ്ടു വന്നതെന്നും ലീഗിന് വഴങ്ങി യുഡിഎഫാണ് ഈ അനുപാതം നടപ്പാക്കിയത് എന്നുമായിരുന്നു പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന. ഇത് സാമുദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് ഇടയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണം എന്നതായിരുന്നു എൽഡിഎഫ് നിലപാട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്