ന്യൂഡെല്‍ഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നായ ഫാബിഫ്ളൂ അനധികൃതമായി പൂഴ്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍. കോടതി എന്ത് തീരുമാനിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
”വിഷയം കോടതിയിലാണ്. കോടതി എന്ത് തീരുമാനിച്ചാലും അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഗൗതം ഗംഭീർ ഫൗണ്ടേഷൻ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നാണ് പറയാൻ ഉള്ളത്”- ഗംഭീര്‍ പറഞ്ഞു. അതേസമയം, ഫൗണ്ടേഷനെതിരെയും ഇവിടേക്ക് മരുന്നെത്തിച്ച ഡീലര്‍മാര്‍ക്ക് എതിരെയും കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു
കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ഫാബിഫ്ളു മരുന്നാണ് ഫൗണ്ടേഷന്‍ വലിയ തോതില്‍ ശേഖരിച്ചു പൂഴ്‍ത്തിവച്ചത്. സംഭവത്തില്‍ നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഗംഭീര്‍ ഫൗണ്ടേഷന് ക്ളീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതില്‍ ഡിസിജിഐയെ കടുത്ത സ്വരത്തില്‍ ശാസിച്ച കോടതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ സമർപ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് കണ്ടത്തിയത്. കൂടാതെ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആം ആദ്‌മി എംഎൽഎ പ്രവീണ്‍ കുമാറിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.
Read also: മുംബൈ ബാർജ് അപകടം; മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‍പെൻഷൻ