മലപ്പുറം: മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സ്കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയിൽ സർക്കാരിൽനിന്ന് ഉണ്ടാവേണ്ടത് നീതിയുക്തമായ തീരുമാനമാവണം; എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സർവകക്ഷി യോഗതീരുമാനം നടപ്പിലാക്കുമ്പോൾ മുസ്ലിം സമൂഹത്തിന് അവകാശപ്പെട്ടത് കവർന്നെടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തരുത്. ഏത് സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നിയമിച്ച പാലോളി കമ്മിറ്റി ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്തതെന്ന യാഥാർഥ്യം അനുരഞ്ജന ശ്രമത്തിനിടെ സർക്കാർ മറക്കരുതെന്നും യോഗം ഓർമപ്പെടുത്തി.
സ്കോളർഷിപ്പുകൾ സമയത്ത് വിതരണം ചെയ്യാനായില്ലെങ്കിൽ അതുവഴി നിരവധി വിദ്യാർഥികളുടെ ഉന്നതപഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകും. അതുണ്ടാകരുത്. തീർത്തും മുസ്ലിങ്ങൾക്ക് മാത്രം അർഹതപ്പെട്ട ഈ ആനുകൂല്യം നൂറുശതമാനവും പുനസ്ഥാപിക്കാനാണ് സർക്കാർ മുൻകൈയെടുക്കേണ്ടത്.
ക്രൈസ്തവ പിന്നോക്കക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമിക്കപ്പെട്ട കോശി കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അവർക്കും അർഹതപ്പെട്ടത് നൽകാമല്ലോ. അല്ലാതെ മുസ്ലിം സമുദായത്തിന് അർഹതപ്പെട്ടതിൽ നിന്ന് മറ്റു സമുദായങ്ങൾക്ക് പകുത്ത് നൽകുന്നത് പിന്നോക്കത്തിന്റെ ആഴം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
സർക്കാറിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടികൾക്കും പ്രക്ഷോഭ പരിപാടികൾക്കും സംഘടനക്ക് നേതൃത്വം നൽകേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത് എന്നിവരുൾപ്പടെ 30ഓളം പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Most Read: ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്