കൊച്ചി: കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. മറ്റ് സംസ്‌ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സർക്കാർ മറുപടി നൽകിയത്.
വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ കേന്ദ്ര അനുമതിയോടെയാണ് ടെൻഡർ വിളിച്ചത്. വ്യാഴാഴ്‌ച സാങ്കേതിക ബിഡ് തുറന്നെങ്കിലും ആരും താൽപര്യം കാണിച്ച് ടെൻഡർ സമർപ്പിച്ചില്ല. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷനായിരുന്നു ടെൻഡർ വിളിച്ചത്. വാക്‌സിൻ വിതരണത്തിന് വീണ്ടും സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്നും ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞു.
സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ശുചീകരണ തൊഴിലാളികളെ കോവിഡ് മുന്നണിപ്പോരാളികൾ ആയി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സർക്കാർ വ്യക്‌തമാക്കി. കേന്ദ്രം നൽകുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ മുഖേന വിതരണം ചെയ്യാൻ കഴിയുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇതിൽ നിലപാട് അറിയിക്കാനും നിർദ്ദേശമുണ്ട്. ഹരജി അടുത്ത ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
Read Also: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ; വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി