ന്യൂഡെൽഹി: യുഎപിഎ കേസിൽ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ഡെൽഹി പോലീസിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ജാമ്യത്തിലിറങ്ങിയ മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
ഡെൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച കോടതി നാലാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർഥികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം ഡെൽഹി ഹൈക്കോടതി വിധിയെ മറ്റ് കേസുകളിൽ തൽക്കാലം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത അതീവ ഗൗരവമുള്ള വിഷയമാണിതെന്ന് സുപ്രീം കോടതിയിൽ അറിയിച്ചു.
ഡെൽഹി കലാപക്കേസിൽ വിദ്യാർഥി നേതാക്കൾക്ക് നൽകിയ ജാമ്യം ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. വിദ്യാർഥി നേതാക്കളെ ജാമ്യത്തിൽ വിടുന്നത് സംഘർഷങ്ങൾക്ക് വഴിവെക്കും എന്നായിരുന്നു പോലീസിന്റെ വാദം.
ഇന്നലെ രാത്രിയോടെയാണ്, പൗരത്വ ബില്ലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥിനികളായ നതാഷ നർവാൽ, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർ തിഹാർ ജയിൽ നിന്ന് മോചിതരായത്. ചൊവ്വാഴ്ച ജാമ്യം നൽകിയിട്ടും പോലീസ് ഇവരെ മോചിപ്പിക്കാൻ തയ്യാറാവാതെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇവർക്ക് പുറത്തിറങ്ങാനായത്.
Most Read: ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ