തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കുട്ടികളുള്ള വീടുകളില്‍ പുസ്തകം എത്തിച്ചു നല്‍കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച വിഭാഗമാണ് കുട്ടികളെന്നും മാനസികവും ശാരീരികവുമായ ധാരാളം പ്രശ്നങ്ങള്‍ കുട്ടികള്‍ നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് വായനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം നടന്നത്. മനുഷ്യരാശിയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ വായന നല്കിയ സംഭാവന അതുല്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു.
മന്ത്രി വി ശിവന്‍കുട്ടി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വികെ മധു, മേയര്‍ ആര്യാ രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, വികെ പ്രശാന്ത് എംഎല്‍എ തുടങ്ങി നിരവധി പേര് ചടങ്ങിൽ സന്നിഹിതരായി.
Most Read: ‘നിങ്ങളെന്നെ രാജ്യദ്രോഹിയാക്കി’; മീഡിയ വൺ ചാനലിനെതിരെ ഐഷ സുൽത്താന