കോഴിക്കോട്: രണ്ടുദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്ച കെഎസ്ആർടിസി നോർത്ത് സോണിൽ നിന്ന് സർവീസ് നടത്തുക 650 ബസുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് യാത്രക്കാർ കൂടിയതോടെയാണ് സർവീസ് വർധിപ്പിക്കുന്നത്.
നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച 415 ബസായിരുന്നു ഓടിയിരുന്നത്. കോഴിക്കോട് ഡിപ്പോയിൽനിന്ന് മാത്രം ഇന്ന് 36 കെഎസ്ആർടിസി ബസുണ്ടാകും. രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെയാണ് ഓട്ടം. യാത്രാപ്രശ്നം അനുഭവപ്പെട്ടാൽ പ്രത്യേക സർവീസ് നടത്തുമെന്ന് ഡിടിഒ മനോജ് കുമാർ അറിയിച്ചു.
രാവിലെ ആറ് മുതൽ അര മണിക്കൂർ ഇടവിട്ട് മാനന്തവാടിയിലേക്കും സുൽത്താൻ ബത്തേരിയിലേക്കും ബസുണ്ടാകും. പാലക്കാട്, കണ്ണൂർ, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലേക്കും അരമണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ട്. ഓർഡിനറി ബസുകൾ യാത്രക്കാരുടെ ആവശ്യം അനുസരിച്ചാകും ഓടുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ്. യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാണ്. ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല.
Read Also: ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്ടര്‍