കവരത്തി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഐഷയെ കേസിൽ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഐഷക്ക് നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന.
ഇതിനിടെ ദ്വീപിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ ലംഘിച്ചതിന് ഐഷ സുൽത്താനക്ക് കളക്‌ടർ എസ് അസ്‌കർ അലി നോട്ടീസ് നൽകിയിരുന്നു. ഞായറാഴ്‌ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്‌ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോം ക്വാറന്റെയ്ൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.
ചോദ്യം ചെയ്യലിനുശേഷം ഐഷ ദ്വീപ് പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. കൂടാതെ ഐഷ തിങ്കളാഴ്‌ച ദ്വീപിലെ കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം സന്ദർശിച്ച് കോവിഡ് രോഗികളുമായി സംസാരിച്ചെന്നും നോട്ടീസിൽ പറയുന്നു. ഇത് ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്.
Most Read: ചൈനീസ് വാക്‌സിനെ ആശ്രയിച്ച രാജ്യങ്ങളിൽ കോവിഡ് ബാധ ഉയരുന്നു; റിപ്പോർട്