കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ ഒന്നായിരുന്നു കാരശ്ശേരി. എന്നാൽ, പുതിയ കണക്കനുസരിച്ച് പഞ്ചായത്തിലെ രോഗവ്യാപന നിരക്ക് 8.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് ബി വിഭാഗത്തിലായി. കോവിഡിനെ പ്രതിരോധിക്കാൻ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും പോലീസും ആർആർടി വളണ്ടിയർമാരും ഉൾപ്പടെ സ്വീകരിച്ച ശക്‌തമായ നടപടികളാണ് ടിപിആർ കുറയാൻ ഇടയായത്.
കോവിഡ് പരിശോധനയോട് ഉൾപ്പടെ ജനങ്ങൾ വിമുഖത കാണിക്കുന്നതായിരുന്നു രോഗവ്യാപനം വർധിക്കാൻ പ്രധാന കാരണം. എന്നാൽ, ശക്‌തമായ ബോധവൽക്കരണത്തിലൂടെ ഇത് ഏറെക്കുറെ മറികടക്കാൻ സാധിച്ചു. അതേസമയം, ടിപിആർ നിരക്കിലെ കുറവ് ആശ്വാസം പകരുന്നുണ്ടെങ്കിലും പഞ്ചായത്തിലെ ഒന്നാം വാർഡും ആദിവാസികൾ കൂടുതലായി താമസിക്കുന്ന പത്താം വാർഡും ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണിലാണ്. ഒന്നാം വാർഡിൽ 21 പേരും പത്താം വാർഡിൽ 14 പേരും കോവിഡ് ബാധിതരാണ്.
Read also: ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്