കണ്ണൂര്‍: സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്റെ ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ട് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പ്രസീത പുറത്തുവിട്ടത്.
സുരേന്ദ്രന് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പുറത്തു വന്ന ഫോണ്‍ സംഭാഷണത്തില്‍ പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തില്‍ അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ട് ഉണ്ടെന്നും ഗണേഷ് തിരിച്ചു മറുപടി പറയുന്നു.
സികെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നല്കാന് ഗണേഷിനെ ചുമതലപ്പെടുത്തിയിട്ട് ഉണ്ടെന്നായിരുന്നു ഈ സംഭാഷണത്തില്‍ സുരേന്ദ്രന് പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഗണേഷുമായുള്ള ഫോണ്‍ സംഭാഷണം.
സികെ ജാനുവിന് തിരുവനന്തപുരത്ത് വെച്ച് കെ സുരേന്ദ്രന് പത്ത് ലക്ഷവും ബത്തേരിയില്‍ വെച്ച് ബിജെപി ജില്ലാ ഭാരവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ബത്തേരിയില്‍ പണം കൈമാറിയത് ഗണേഷിന്റെ ഇടപെടലിലൂടെയാണെന്നും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച പണം ജാനു സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും പ്രസീത ആരോപിക്കുന്നു.
Also Read: ‘ഇന്ധനനികുതി കുറയ്ക്കില്ല’; ആവർത്തിച്ച് സംസ്ഥാന സർക്കാർ