തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കീഴടങ്ങി. എസ്സി, എസ്ടി വകുപ്പിലെ ക്ളർക്ക് ആയിരുന്ന വീരണകാവ് സ്വദേശി രാഹുലാണ് മ്യൂസിയം സ്റ്റേഷനിൽ കീഴടങ്ങിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ. മൂന്ന് മാസമായി ഇയാൾ ഒളിവിലായിരുന്നു.
പഠനമുറി ഉൾപ്പടെയുളള വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ വ്യാജ ബാങ്ക് അക്കൗണ്ടുണ്ടാക്കി രാഹുലും രണ്ട് പ്രമോട്ടർമാരും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ പട്ടികജാതി- പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. രാഹുലും പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്ന് 75 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. രാഹുൽ കീഴടങ്ങിയെങ്കിലും മറ്റ് രണ്ട് പേരെ പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.
Also Read: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു