കൊച്ചി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. അഞ്ചംഗ കവരത്തി പോലീസ് സംഘം കൊച്ചിയിൽ എത്തിയാണ് ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാതെയും, നോട്ടീസ് നൽകാതെയുമാണ് ചോദ്യം ചെയ്യലിനായി കവരത്തി പോലീസ് കാക്കനാട്ടെ ഫ്ളാറ്റിൽ എത്തിയത്.
ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ബയോവെപ്പൺ എന്ന പ്രയോഗം നടത്തിയതിന്റെ പേരിലാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാൽ ഭരണകൂടത്തിനെതിരെ മനഃപൂർവം നടത്തിയ പദപ്രയോഗമല്ലെന്നും, സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഇത് തിരുത്തിയെന്നും ഐഷ പോലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. കൂടാതെ കേസിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
Read also : സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി