തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചേക്കും. വ്യാഴാഴ്‌ച കേസ് വീണ്ടും സുപ്രീം കോടതിയിൽ എത്തുന്ന സാഹചര്യത്തിൽ പിൻവലിക്കാനാണ് സർക്കാരിന്റെ ആലോചന.
മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണത്തിനെതിരെ അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ അതിക്രമങ്ങൾ ക്ഷമിക്കാനാകില്ലെന്നും എംഎൽഎമാർ വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. പ്രഥമദൃഷ്‌ട്യാ തന്നെ സംഭവത്തിൽ കർശന നടപടി എടുക്കേണ്ടതാണെന്നും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാനെടുത്ത തീരുമാനം സുപ്രീം കോടതി അംഗീകരിക്കാൻ ഇടയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
നിയമസഭയിലെ കയ്യാങ്കളിയെ കുറിച്ചും കേസ് പിൻവലിക്കുന്നതിനെ കുറിച്ചും സുപ്രീം കോടതി കടുത്ത പരാമർശം നടത്തിയാൽ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. പ്രത്യേകിച്ചും കേസിലെ പ്രധാന പ്രതിയായ വി ശിവൻകുട്ടി നിലവിൽ മന്ത്രി കൂടി ആയതിനാലാണത്.
കഴിഞ്ഞ ദിവസം സർക്കാരിനെ അപ്പീൽ പരിഗണിച്ചപ്പോൾ മുൻ മന്ത്രി കെഎം മാണി അഴിമതിക്കാരൻ ആയിരുന്നുവെന്നും അതിനെതിരെയാണ് നിയമസഭയിൽ പ്രതിഷേധിക്കേണ്ടി വന്നതെന്നും സർക്കാരിനായി ഹാജരായ അഭിഭാഷകൻ രഞ്‌ജിത് വാദിച്ചിരുന്നു. എന്നാൽ ധനമന്ത്രിയുടെ വ്യക്‌തിത്വതിനല്ല, ബിൽ പാസാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് എന്നായിരുന്നു കോടതിയുടെ ചൂണ്ടിക്കാട്ടൽ.
ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ മാണിയുടെ പേര് അഭിഭാഷകൻ പറഞ്ഞിട്ടില്ല എന്നാണ് സിപിഎം വിശദീകരിച്ചത്. വിധിയിൽ മാണിയെ മന്ത്രിസ്‌ഥാനം പറഞ്ഞ് പരാമർശിച്ചാലും കേരള കോൺഗ്രസിന് മൗനം പാലിക്കാൻ കഴിയാത്ത സ്‌ഥിതി വരും. ഇതുകൂടി കണക്കിലെടുത്താണ് അപ്പീൽ പിൻവലിക്കുന്നതാണ് ഉചിതമെന്ന ചിന്ത ശക്‌തമായത്. അപ്പീൽ പിൻവലിക്കാൻ അപേക്ഷ നൽകിയാൽ സുപ്രീം കോടതിക്ക് അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. അപ്പീൽ പിൻവലിച്ചാൽ പ്രതികൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നേരിടേണ്ടി വരും.
Also Read: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ യുപി