കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് കുമാർ നൽകിയ പരാതിയിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാദം നടക്കുക. കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദ്ദമുണ്ടെന്നും പ്രതി പരാതിയിൽ സൂചിപ്പിച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ ബിജെപി- കോൺഗ്രസ് നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ തനിക്ക് ശാരീരിക- മാനസിക പീഡനങ്ങളുണ്ടെന്ന് സരിത്ത് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജയിലിൽ കാണാനെത്തിയ അമ്മയോടും സഹോദരിയോടുമാണ് സരിത്ത് ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ എൻഐഎ കോടതിയെ സമീപിച്ചത്.
സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപിയോട് ഇന്ന് റിപ്പോർട് നൽകാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.
Read also: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യ വീണ്ടും ഹാജരാകണം