തിരുവനന്തപുരം: പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിന് ഉള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു.
മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്ന പണമായിരുന്നു ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. എന്നാൽ രണ്ട് വർഷമായി ഇത് വളരെ കുറവാണ്. തീർഥാടകരുടെ എണ്ണവും പരിമിതപ്പെടുത്തിയ സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് പണം കണ്ടെത്താൻ മറ്റ് വഴികൾ തേടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു പറഞ്ഞു.
കാണിക്കയായി കിട്ടിയ സ്വർണത്തിന്റെ കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. 500 കിലോയിൽ താഴെ സ്വർണമേ ക്ഷേത്രങ്ങളിൽ ഉണ്ടാകൂ എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വരുമാന ചോർച്ച തടയാൻ പരിശോധനകൾ ശക്തമാക്കും. ശബരിമലയിലെ വെൽച്വൽ ക്യൂവിന്റെ ചുമതല പൊലീസില്‍നിന്നു ഏറ്റെടുക്കാൻ തൽക്കാലം ആലോചനയില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു.
Read Also: എം സ്വരാജിന്റെ തോൽവി; പിന്നിൽ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് അന്വേഷണ കമ്മീഷന്‍