ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി (പിഎം കിസാൻ യോജന) പ്രകാരം 40 ലക്ഷം അനർഹർ പണം കൈപറ്റിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. അസം, തമിഴ്നാട്, ഛത്തീസ്ഗഢ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനർഹർക്കാണ് പിഎം കിസാൻ പദ്ധതി പ്രകാരം അക്കൗണ്ടിലേക്ക് പണം എത്തിയത്. ഇവരുടെ പക്കൽ നിന്നും തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.
പിഎം കിസാൻ പദ്ധതി പ്രകാരം കൃഷിഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6,000 രൂപ നൽകും. 2,000 വീതം മൂന്ന് ഗഡുക്കളായാണ് പണം നൽകുക. കഴിഞ്ഞ മെയ് മാസം 19,000 കോടി രൂപയാണ് കേന്ദ്രം വിതരണം ചെയ്തത്. പദ്ധതിപ്രകാരം ഇതുവരെ 1.15 ലക്ഷം കോടി രൂപയും കേന്ദ്രം വിതരണം ചെയ്തു. 2019 ഫെബ്രുവരി 24നാണ് പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. പിഎം കിസാൻ പദ്ധതി പ്രകാരം അർഹരായ കർഷകരെ കണ്ടെത്തുന്ന ചുമതല സംസ്ഥാനങ്ങൾക്കാണ്.
2020ൽ പിഎം കിസാന്റെ പേരിൽ അസമിൽ നടന്ന തട്ടിപ്പിൽ അന്വേഷണം നടത്താൻ കേന്ദ്ര കൃഷിമന്ത്രി ഉത്തരവിട്ടിരുന്നു. ഇതുമൂലം തുക മുടങ്ങുകയും ചെയ്തു. അസമിൽ 554 കോടി, യുപിയിൽ 258 കോടി, ബിഹാറിൽ 425 കോടി, പഞ്ചാബിൽ 437 കോടി രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്. രാജ്യത്ത് പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ തിരിമറി നടന്നത് അസമിലാണ്. ഇവിടെ 8,35,268 അനർഹർക്കാണ് പണം ലഭിച്ചത്.
തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 7,22,271 അനർഹർക്ക് പണം ലഭിച്ചു. ഛത്തീസ്ഢിൽ 58,289 അനർഹർക്ക് പണം ലഭിച്ചപ്പോൾ പഞ്ചാബിലിത് 5,62,256 ആണ്. എല്ലാ സംസ്ഥാനങ്ങളിലും ക്രിമിനൽ നടപടി പ്രകാരം അനർഹർക്കെതിരെ നടപടിയെടുക്കാനും പണം തിരികെ പിടിക്കാനും കൃഷിമന്ത്രി ഉത്തരവിട്ടതായാണ് സൂചന.
കൃഷിയോഗ്യമായ ഭൂമിയുള്ള ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരുൾപ്പെടുന്ന കാർഷിക കുടുംബത്തിനാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കർഷകർ അല്ലാത്തവരും ആദായ നികുതി അടക്കുന്നവരും 10,000 രൂപ പെൻഷൻ വാങ്ങുന്നവരും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരല്ല. ഗവൺമെന്റ് ജോലിയുള്ളവരും സർവീസിൽ നിന്ന് വിരമിച്ചവരും ഒഴിവാക്കിയ വിഭാഗത്തിൽ പെടുന്നു. പദ്ധതി പ്രകാരം 40 ലക്ഷം അനർഹർക്ക് 2,900 കോടി ലഭിച്ചിട്ടുണ്ട്.
Also Read: പാർലമെന്റ് ധർണ; കർഷകരെ സിംഘു അതിര്ത്തിയില് തടഞ്ഞു