ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ ധർണക്ക് എത്തിയ കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫിസിൽ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്.
സുരക്ഷാ പരിശോധനക്കായാണ് ബസുകള്‍ ഇവിടെ എത്തിച്ചത് എന്നാണ് പോലീസ് വിശദീകരണം. അനുമതി നല്‍കിയതിലും അധികം ആളുകളുണ്ടോ തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്. പരിശോധനയില്‍ നേതാക്കളായ രാകേഷ് ടിക്കായത്ത്, യോഗേന്ദ്ര യാദവ് എന്നിവർ പ്രതിഷേധിച്ചു. പോലീസുമായി കര്‍ഷക നേതാക്കള്‍ ചർച്ച നടത്തുകയാണ്.
പാർലമെന്റ് മാർച്ച് നടത്താനായിരുന്നു കർഷകർ തീരുമാനിച്ചിരുന്നതെങ്കിലും ഇതിന് പോലീസ് അനുമതി നിഷേധിച്ചു. ധർണക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ എന്നാണ് പോലീസ് പറഞ്ഞത്. ജന്തർ മന്തറിൽ 11 മണി മുതൽ വൈകിട്ട് 5 വരെയാണ് ധർണ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസം വരെ തുടരും.
കർഷകരുടെ പ്രതിഷേധ ധർണയുടെ പശ്‌ചാത്തലത്തിൽ രാജ്യ തലസ്‌ഥാനത്ത് പോലീസ് കർശന സുരക്ഷ ഒരുക്കി. ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും, പാർലമെന്റിന് അടുത്തുള്ള മേഖലകളിലുമാണ് പോലീസ് സുരക്ഷ ശക്‌തമാക്കിയത്. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായത് പോലെയുള്ള സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലിലാണ് പോലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പ്രതിഷേധ മാർച്ചിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സംയുക്‌ത കിസാൻ മോർച്ചയും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. പാർലമെന്റ് മാർച്ച് നടത്തുന്ന എല്ലാവരും ബാഡ്‌ജ് ധരിക്കും. പാർലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിക്കാത്ത വിധത്തിലാണ് സമരം നടത്തുകയെന്ന് കർഷകർ അറിയിച്ചു. മാർച്ചിൽ പങ്കെടുക്കുന്നവരുടെ മൊബൈൽ- ആധാർ നമ്പറുകൾ കൈമാറാമെന്ന് ഡെൽഹി പോലീസുമായുള്ള ചർച്ചയിൽ കർഷകസംഘടനാ നേതാക്കൾ സമ്മതിച്ചിട്ടുണ്ട്.
Most Read: നിയമസഭയിലേക്ക് യുവമോർച്ച മാർച്ച്; എകെ ശശീന്ദ്രന്റെ രാജി തേടി പ്രതിപക്ഷം