ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുവരുന്ന ഏത് നിർദ്ദേശവും പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യെദിയൂരപ്പ സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ ജൂലൈ 26നകം നേതൃമാറ്റ വിഷയത്തിൽ ബിജെപി നേതൃത്വം തീരുമാനമെടുത്തേക്കും.
പാർട്ടിക്ക് തന്നോട് സ്നേഹ വായ്പാണെന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 75 വയസ് കഴിഞ്ഞ ആർക്കും പാർട്ടി പദവികൾ നൽകാറില്ല. 79 വയസുവരെ തന്നെ മുഖ്യമന്ത്രി പദത്തിൽ ഇരുത്തി. ജൂലൈ 26ന് കർണാടക സർക്കാരിന്റെ രണ്ടാം വാർഷികമാണ്. 25ന് ദേശീയ നേതൃത്വത്തിൽ നിന്നെത്തുന്ന നിർദ്ദേശം പാലിക്കും- യെദിയൂരപ്പ പറഞ്ഞു.
മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറിനിൽക്കാൻ നേതൃത്വത്തിന് മുന്നിൽ ഉപാധിവെച്ച യെദിയൂരപ്പ രാജിയെലേക്കെന്ന സൂചനയാണ് നൽകുന്നത്. മക്കൾക്ക് ഉചിതമായ പദവിയെന്ന ഉപാധി അംഗീകരിച്ച് കിട്ടാൻ ലിംഗായത്ത് മഠാധിപൻമാരെയും സമുദായിക നേതാക്കളെയും കൂട്ടുപിടിച്ചാണ് സമ്മർദ്ദ തന്ത്രം പയറ്റുന്നത്.
ഇളയമകൻ വിജയേന്ദ്രക്ക് കർണാടക മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യമാണ് ബിജെപി നേതൃത്വം അംഗീകരിക്കാത്തത്. പാർട്ടി വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ബിജെപി ദേശീയ നേതൃത്വം ആശങ്കയിലാണ്. പദവി ഒഴിയാൻ യെദിയൂരപ്പ തന്നെ തയ്യാറെടുക്കുന്നുവെന്ന സൂചന ബിജെപിക്ക് ആശ്വാസമാകുകയാണ്. യെദിയൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം പലതവണ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
Also Read: പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ