ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ പദ്ധതിയുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം തയ്യാറെടുക്കുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഡെല്‍ഹിയില്‍ യോഗം ചേര്‍ന്നു. ശിവസേന, സിപിഐ., സിപിഐഎം രാഷ്‌ട്രീയ ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പെഗാസസ് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഫോണ്‍ നമ്പറുകളും ഉൾപ്പെട്ടിരുന്നു. രാഹുലിനെ പെഗാസസ് ‘പൊട്ടന്‍ഷ്യല്‍’ ടാര്‍ഗറ്റായി കണ്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധം ശക്‌തമാവുകയാണ്.
സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഫോൺ ചോർത്തൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. കൂടാതെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെയും എതിര്‍ കക്ഷിയാക്കിയാണ് ശർമ ഹരജി നല്‍കിയിരുന്നത്.
കൂടാതെ പെഗാസസിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാരും രംഗത്ത് വന്നിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് സംസ്‌ഥാനം അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്‌തമാക്കിയത്.
Read also: മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ നാല് മരണം; 30 പേരെ കാണാനില്ല