തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ വിധിച്ചത് പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കോടതി വിധി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡോളര്‍ കടത്തിന്റെയും സ്വർണക്കടത്തിന്റെയും സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു വഴി തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. മടിയില്‍ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്. അന്വേഷണത്തില്‍ നിന്നും ജുഡീഷ്യല്‍ കമ്മീഷൻ സ്വമേധയാ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ നടപടിക്ക് എതിരെ ഇഡി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം താൽകാലികമായി സ്റ്റേ ചെയ്തത്. ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി ഹരജി സമർപ്പിച്ചത്.
കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ഹരജിയിലെ ഇഡി വാദം. അന്വേഷണത്തിന് എതിരായ ഇഡിയുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി പിന്നീട് വിശദമായ വാദം കേൾക്കും.
Most Read: കരുവന്നൂർ തട്ടിപ്പ്; സുനിൽ കുമാറിനെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യം