ന്യൂഡെൽഹി: ദേശീയ-മതേതര ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകക്ക് മുകളിലായി ബിജെപിയുടെ കൊടി പുതപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബൃന്ദയുടെ പ്രസ്‌താവന.
തങ്ങളുടെ നേതാവിന്റ ഭൗതികദേഹത്തിന് ആദരമര്‍പ്പിക്കാന്‍ അവരുടെ പാർടി പതാക പുതപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ അത് ദേശീയ പതാകക്ക് താഴെയാണ് വരേണ്ടതെന്നും ബൃന്ദ പറഞ്ഞു. സംഭവത്തിൽ പരസ്യമായി മാപ്പ് പറയാനുള്ള മാന്യത ബിജെപിക്ക് ഇല്ലെങ്കില്‍, അത് വ്യക്‌തമാക്കുന്നത് ദേശീയ പതാകയോടുള്ള ആദരവ് ബിജെപിക്ക് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു തന്നെയാണ് എന്നും അവർ കുറ്റപ്പെടുത്തി.
ആര്‍എസ്എസ് ഒരിക്കലും ത്രിവര്‍ണ പതാക ദേശീയ പതാകയായി അംഗീകരിച്ചിരുന്നില്ലെന്നും കാവിക്കൊടി ദേശീയ പതാകയായി സ്വീകരിക്കണമെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ 1947 ജൂലൈ 17ലെ ഒരു എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നതായും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ശവസംസ്‌കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. ഉയർന്നിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍ സിംഗിന് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ദേശീയ പതാകക്ക് മുകളില്‍ ബിജെപി പതാക പുതപ്പിച്ചതായി കാണുന്നുണ്ട്.
Most Read: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന